Saturday 10 July 2010

അഹിംസയും ഇസ്ലാമും-അസ്ഗർ അലി എഞ്ചിനീയർ

അസ്ഗർ അലി എഞ്ചിനീയറുടെ 'ഇസ്ലാം ഒരു പുനർവ്വായന' എന്നപുസ്തകത്തിന്റെ രണ്ടാം അധ്യായം 'അഹിംസ' യാണ്.
ഇസ്ലാമിൽ വാളിനാണ് അഹിംസക്കല്ല സ്ഥാനം എന്ന ധാരണ ഇന്നും പ്രബലമാണ്.പടിഞ്ഞാറിലൂടെ അങ്ങിനെയൊരു ധാരണ/മുൻ വിധി വ്യാപിച്ചതിന്റെ ചരിത്രപരമായ കാരണം അദ്ദേഹം വ്യക്തമാക്കുന്നുണ്ട്(കുരിശുയുദ്ധം,മുസ്ലിം കോളനികളിലെ കോളനിവിരൂദ്ധസമരങ്ങൾ).
ഇന്ത്യയിലും,വിശേഷിച്ച് ഹിന്ദു അഭ്യസ്ഥവിദ്യർക്കിടയിലും ഇസ്ലാമിനെക്കുറിച്ചുള്ള ഈ മുൻ വിധി രൂഢമൂലമായതിന്റെ പശ്ചാത്തലവും അദ്ദേഹം വിവരിക്കുന്നുണ്ട്.

ഇസ്ലാമിന്റെ ജിഹാദ് സങ്കൽപത്തെ മുസ്ലിംകളും അമുസ്ലിംകളും ഒരു പോലെ തെറ്റിദ്ധരിച്ചിരിക്കുന്നു.ഖുർ-ആൻ സൂഖങ്ങളുടെ പാഠവും സന്ദർഭവും വെളിപാടിന്റെ ചരിത്രവും നിമിത്തങ്ങളുമൊക്കെ വേർത്തിരിച്ചറിയാനുള്ള അഭിജ്ഞാനമില്ലാത്തവർ ഖുരാന്റെ യുദ്ധോത്സുകത അപ്പടി ധരിച്ചുവെച്ചു.
ഇസ്ലാം എന്ന പദം തന്നെ അക്രമത്തെയും ഹിംസയെയും നിരാകരിക്കുന്നു.അല്ലാഹു റഹ്മാനും റഹീമുമാണ്.കാരുണികൻ ,ദയാപരൻ.അല്ലാഹുവിന് വഴിപ്പെട്ടവനും വഴിപ്പെടാത്തവനും കരുണചെയ്യുന്നവനാണ് എന്നാണ് വിവക്ഷ.മാത്രമല്ല അവന്നീതിമാനാണ്(ആദിൽ).ഒരു വിഭാഗത്തോടുള്ള വിദ്വേഷം നിങ്ങളെ അവരോട് അനീതികാണിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടേ എന്ന് ദൈവം ഖുർ-ആനിലൂടെ വ്യക്തമായി ഓർമ്മിപ്പിക്കുന്നു.
വിഭാഗീയതയുടെ പേരിൽ രക്തം ചിന്തരുത്.നീതിമാനായ അല്ലാഹുവിന്റെ ഇച്ഛയെ സർവ്വാത്മനാ വരിച്ച ഒരു മുസ്ലിമിനും ഒഴിവാക്കാനാവാത്ത സാഹചര്യത്തിലല്ലാതെ ഒരു തുള്ളീ രക്തം ചിന്താൻ കഴിയില്ല.

മതപ്രബോധനത്തിൽ നിർബന്ധം പോലും പാടില്ലെന്ന് ഖുറാൻ.എന്നിട്ടല്ലേ ബലപ്രയോഗവും ഹിംസയുമൊക്കെ.സ്വന്തം ആദ്ധ്യാത്മിക ബോധ്യത്തിലൂടെയായിരിക്കണം ഒരാൾ മുസ്ലിമാകേണ്ടത്.
"ജ്ഞാനവും ധർമ്മോപദേശവും കൊണ്ട് മനുഷ്യരെ ദൈവമാർഗ്ഗത്തിലേക്ക് ക്ഷണിക്കുക.സൗമ്യമായിട്ടായിരിക്കണം പ്രബോധിതരോട് സംവദിക്കേണ്ടത്".(ഖുറാൻ,16:125).

അന്യ മതവിശ്വാസികളെയും അവരുടെ ദൈവങ്ങളെയും ആക്ഷേപിക്കരുതെന്നും കാരണം ഒരോ സമൂഹത്തിനും അവരുടെ പ്രവൃത്തികൾ ശരിയും മനോജ്ഞവുമായിരിക്കും എന്നും ഖുറാൻ പറയുന്നു.(6:108)
ദൈവം വ്യത്യസ്ത സമൂഹങ്ങളെ ഒറ്റ സമൂഹമാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഓരോരുത്തർക്കും കിട്ടിയ നിയമങ്ങളുടെയും രീതികളുടെയും അടിസ്ഥാനത്തിൽ മനുഷ്യരെ പരീക്ഷക്കുകയാണ് ചെയ്യുന്നതെന്നും ഖുറാൻ(5:48)
ആരാധനാ രീതികളല്ല ഉത്തമവിശ്വാസമാണ് പ്രസക്തം.
ഇസ്ലാമിലെ ഹിംസക്കു കാരണം ഖുറാനല്ല ചരിത്രമാണ്.അതിനാൽ സവിശേഷ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളിൽ നടക്കുന്ന അക്രമത്തിനും ഹിംസക്കും മതത്തെയോ വിശ്വാസത്തെയോ പഴിക്കുന്നതിൽ അർത്ഥമില്ല.
ഖുറാന്റെ മോക്ഷസങ്കൽപവും വിശാലമാണ്.മറ്റു മതസ്ഥനും വിശ്വാസത്തിനും സൽക്കർമ്മത്തിനും രക്ഷയുണ്ട്,പേടിക്കേണ്ടെന്ന് ഖുറാൻ(2:62)

ഇസ്ലാമിൽ സർവ്വമതസമഭാവനക്കും മാനവികതക്കും ഇതിൽ പരം ഒരു തെളിവു വേണ്ട.അന്യമതങ്ങളെ തിരുത്താനോ തുരത്താനോ അല്ല, പൂർത്തീകരിക്കാനും സ്ഥിരീകരിക്കാനുമാണ് ഇസ്ലാം വന്നത്.
എന്നാൽ ഇസ്ലാം കേവല അഹിംസാ ധർമ്മമല്ല.അതൊരിക്കലും ഹിംസക്കു വേണ്ടി വാദിക്കുന്നില്ല.പൂർണ്ണമായി തള്ളികളയുന്നുമില്ല.മനുഷ്യ ജീവിതം നിറയേ വൈരുധ്യങ്ങളാണ്.ഇവയത്രയും ഇസ്ലാമിന്റെ ദൈവശാസ്ത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.വെറും അമൂർത്തമായ ഏതാനും ആധ്യാത്മിക സിദ്ധാന്തങ്ങൾക്കു വേണ്ടി വാദിക്കുകയല്ല ഖുറാൻ.അതിന്റെ ദൈവശാസ്ത്രത്തിന് മൂർത്തമായ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങളെ അവഗണിക്കാനാവില്ല.സൂക്ഷ്മമായി നിരീക്ഷിച്ചാൽ എല്ലാ വേദങ്ങളും സാന്ദർഭിക വൈരുധ്യങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നു കാണാം.ഖുർ-ആനും ഇതിനപവാദമല്ല.വാസ്തവത്തിൽ വേദങ്ങൾ ആദർശ്ശാത്മകവും സന്ദർഭോചിതവുമായ രണ്ടുതരം ഉത്തരങ്ങളാണു നൽകുന്നത്.ഇസ്ലാമിന്റെ ആദർശ്ശം അഹിംസ തന്നെയാണ്>സന്ദർഭത്തിന്റെ താൽപര്യമനുസരിച്ച് അത് ഹിംസ പൂർണ്ണമായി തള്ളിക്കളയുന്നില്ലെങ്കിലും.

ആദർശ്ശപരമായി ഹിന്ദു മതവും ഒരഹിംസാ മതമാണ്.എന്നാൽ യുദ്ധം അടിച്ചേൽപിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ ഹിംസ അതിലും സംഭവിച്ചു.കൃഷനന്റെ ഗീതോപദേശം ഉദാഹരണം.ചൂഷണത്തിന്റെയു മേർദ്ദനത്തിന്റെയും ശക്തികൾ യുദ്ധം അടിച്ചേൽപിക്കുമ്പോൾ ചിലസാഹചര്യങ്ങളിൽ വേണ്ടിവരും.എന്നാൽ മതപ്രചരണത്തിനു വേണ്ടി ഇസ്ലാമിൽ യുദ്ധത്തിന് ഒരു ന്യായീകരണവുമില്ല.

വേദക്കാരെ വധിക്കണമെന്ന് പറയുന്ന സൂക്തങ്ങളുടെ സാന്ദർഭികത എഞ്ചിനീയർ വിശദീകരിക്കുന്നുണ്ട്.അന്നതെ യുദ്ധസാഹചര്യങ്ങളിലും രാഷ്ട്രീയ സാഹചര്യത്തിലും അവതരിപ്പിക്കപ്പെട്ട സൂക്തങ്ങളെ സമാന്യവൽക്കരിക്കുന്നത് തെറ്റാണ്.

ഇസ്ലാമിനു മുമ്പുള്ള അറബി ഗോത്രങ്ങളുടെ ചരിത്രവും അവർക്കിടയിൽ നടന്നിരുന്ന ഘോരയുദ്ധങ്ങളും പഠിച്ചാൽ അഹിംസാത്മകമായ സഹനസമരങ്ങളുടെ തത്വശാസ്ത്രം അന്നത്തെ ചുറ്റുപാടിൽ അപ്രായോഗികമായിരിക്കുമെന്ന് മനസ്സിലാക്കാൻ പ്രയാസമുണ്ടാവില്ല.
ഇങ്ങോട്ടു യുദ്ധം ചെയ്യുന്നവരോട് മാത്രമേ അങ്ങോട്ട് യുദ്ധം ചെയ്യാൻ പാടുള്ളൂ.അക്രമം പാടില്ല. നിരായുധരെ ആക്രമിക്കാനും പാടില്ല.ഖുറാൻ പറയുന്നു.
ഖുറാൻ വിഗ്രഹാരാധകരെ രണ്ടായിതിരിക്കുന്നെന്ന് നിയമശാസ്ത്രികൾ പറയുന്നു.(9:4)സൂക്തത്തെ അവലംബമാകിയാന് ജാം ഇയ്യത്തുൽ ഉലമ, ജിന്നയുടെ ദ്വിരാഷ്ട്ര വാദത്തെ എതിർത്ത് കോൺഗരസ്സിന്റെ പിന്നിലണിനിരക്കാൻ മുസ്ലിംകളെ ആഹ്വാന ചെയ്തത്.

ഇസ്ലാം നിർബന്ധ മതപരിവർത്തനത്തിനെതിരാണ്.തടവുകാരനായി പിടിക്കപ്പെടുന്നവരെ പോലും അവരുടെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ഖുറാൻ പറയുന്നത്.അവർക്ക് ദൈവസൂക്തങ്ങൾ കേൾപ്പിക്കാൻ അവസരം നൽകുക മാത്രമേ ചെയ്യാവൂ.

ഖുറാന്റെ ആത്യന്തികസത്ത അഹിംസയെ പി ന്തിണക്കുന്നു.അതാണ് ഖുർ-ആനെ ചരിത്ര പരമായി വായിക്കുമ്പോൾ മനസ്സിലാകുന്നതെന്ന് അസ്ഗർ അലി എഞ്ചിനീയർ കാണിച്ചു തരുന്നു.
തുടരും......
പെൺ ഇസ്ലാം:ഒരു മുഖവുര

Thursday 1 April 2010

'ഇസ്ലാം ഒരു പുനർവ്വായന

ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവായി അറിയപ്പെടുന്ന ഡോ.അസ്ഗർ അലി എഞ്ചിനീയറുടെ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ട ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയാണ്‌ ഈ പോസ്റ്റിൽ.'ഇസ്ലാം ഒരു പുനർവ്വായന".വിവർത്തകൻ:എം എ കാരപ്പഞ്ചേരി.പ്രസാധനം:തൃശൂർ കറന്റ്‌ ബുക്സ്‌.

പത്ത്‌ അധ്യായങ്ങളുള്ള ഈ പുസ്തകത്തിന്റെ ഓരോ അധ്യായത്തെയും പരിചയപ്പെടുത്താം.ഒന്നാമധ്യായത്തെ മാത്രം ഇപ്പോൾ പരാമർശ്ശിക്കാം.ഇത്‌ പുസ്തകത്തിന്‌ ഒരാമുഖമായാണ്‌ എഴുതിയിട്ടുള്ളത്‌.ലളിതവും സുതാര്യവും യുക്തിഭദ്രവുമാണ്‌ എഞ്ചിനീയറുടെ പ്രതിപാദന ശൈലി.ഓരോ പോസ്റ്റിലുമുള്ള അവ്യക്തതകൾ വായനക്കാർ ചൂണ്ടിക്കാണിച്ചാൽ പുഷകത്തിന്റെ പരിധിയിൽ നിന്നു കൊണ്ട്‌ വ്യക്തമാക്കിത്തരാൻ ശ്രമിക്കാം.
ഇസ്ലാമിൽ എല്ലാത്തിനും പരിഹാരമുണ്ട്‌ എന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ അവകാശവദങ്ങൾക്കപ്പുറത്തുള്ള മൂർത്തമായ മതപ്രയോഗത്തിന്റെ സാധ്യതകളാണ്‌ ഈ പുസ്തകത്തിലൂടെ തെളിഞ്ഞുവരുന്നത്‌.

ഇസ്ലാമിന്റെ പുനർവ്വായന

സെമിറ്റിക്‌ മതങ്ങൾ(ജൂത,ക്രൈസ്തവ,ഇസ്ലാം മതങ്ങൾ) കർക്കശവും മാറ്റങ്ങൾക്ക്‌ വഴങ്ങാത്തവയുമാണെന്നും എന്നാൽ ഇന്ത്യൻ മതങ്ങൾ(ബുദ്ധ,ജൈന,ഹിന്ദുമതങ്ങൾ)പുനശ്ചിന്തനത്തിനും നവീകരണത്തിനും സന്നദ്ധമാണെന്നുമുള്ള പൊതുധാരണ അർദ്ധ സത്യം മാത്രമാണെന്ന് എഞ്ചിനീയർ പറയുന്നു.

മതസിദ്ധാന്തങ്ങൾ കർക്കശമാകുന്നത്‌ മനുഷ്യപ്രകൃതി നിമിത്തമാണ്‌.രക്ഷാബോധം നൽകുന്നു എന്നതു കൊണ്ടാണത്‌.ചോദ്യം ചെയ്യാൻ പാടില്ലാത്ത യാതൊന്നും അവതരിപ്പിക്കാത്ത ബുദ്ധമതം പോലും പിൽക്കാലത്ത്‌ സിദ്ധാന്തീകരണത്തിനു വിധേയമായി.മനശ്ശാസ്ത്രപരമായ ഒരാവശ്യമാണിത്‌. ഒരു ശരാശരി മനുഷ്യനു വേണ്ടതു സത്യമല്ല,തീർച്ചയാണ്‌.എന്നാൽ മഹാമനസ്സുകൾ സത്യം മാത്രം തേടിയവരാണ്‌.തീർച്ചയായ ഒരു വിശ്വാസപ്രമാണത്തിനോ സിദ്ധാന്തത്തിനോ ഒരു തത്വ ജ്ഞാനിയുടെ പക്കൽ ഒരു പ്രസക്തിയുമില്ല.

നേരെ മറിച്ച്‌ പ്രവാചകന്മാർക്കും ദിവ്യ പുരുഷന്മാർക്കും താൽപര്യം പ്രയോഗത്തിലും പ്രവർത്തനത്തിലുമാണ്‌.അവരുടെ ശ്രോതാക്കൾ സാമാന്യ ജനങ്ങളാണ്‌.ബുദ്ധിജീവികളും തത്വജ്ഞാനികളുമല്ല.അവർ പഴയതിനെ ചോദ്യം ചെയ്യുമെങ്കിലും അവരുടെ പുതിയ വിശ്വാസത്തിലും സന്ദേഹത്തിനോ അവിശ്വാസത്തിനോ സ്ഥാനമില്ല. ഏതൊരു പ്രവർത്തിക്കും അൽപം വിശ്വാസം ആവശ്യമാണ്‌.വിശ്വാസം തീർച്ച നൽകുന്നു.തീർച്ച പ്രവർത്തനത്തിന്‌ ഉത്സാഹവും നൽകുന്നു.

ഏത്‌ പ്രവാചകനും പൂർവ്വസ്ഥിതിയുടെ വിധ്വംസകനും പുതിയ നീതിശാസ്ത്രത്തിന്റെ ശിൽപിയുമാണ്‌.ദൈവിക സുവിശേഷം ഒരു ശാസ്ത്രീയ സത്യമല്ല.ദൈവം വെളിപ്പെടുത്തുന്ന വിശേഷമാന്‌.അഥവാ പ്രവാചകന്മാർ അന്തർജ്ജ്ഞ്ഞാനേന ആർജ്ജിക്കുന്ന മൂല്യങ്ങൾ.ഇതിന്മേലാണ്‌ പുതിയ സമൂഹം കെട്ടിപ്പടുക്കേണ്ടത്‌.വിശ്വാസത്തിന്‌ യുക്തിവിചാരത്തിന്റെയും സുതാര്യ ന്യായങ്ങളുടെയും അടിത്തറ ഉണ്ടായിരിക്കണമെന്നു ഖുർ-ആന്‌ നിർബന്ധമുണ്ട്‌.അന്ധമായ പിന്തുടരൽ(തഖ്‌ ലീദ്‌)ഖുർ-ആൻ വിലക്കുന്നു.

വിശ്വാസത്തിന്റെ ആത്മഭാവം സമാധാനമാണ്‌,നീതിയാണ്‌.ഹിംസയുടെ മൂലകാരണം സമ്പത്തിന്റെ കേന്ദ്രീകരണവും അധികാരമോഹവുമാണ്‌.മധ്യകാല ഇസ്ലാമിലെ ഹിംസക്കും കാരണം ഇതാണ്‌.വിശ്വാസമല്ല.

ജിഹാദ്‌ അവിശ്വാസിക്കെതിരെയുള്ളതല്ല.മർദ്ദകനും ചൂഷകനും എതിരെയുള്ളതാണ്‌. ആരാധന ദൈവിക ഗുണങ്ങളെ സ്വാംശീകരിക്കലാണ്‌.ചൂഷണത്തിനും മർദ്ദനത്തിനുമെതിരെയുള്ള പോരാട്ടത്തിലാണ്‌ യഥാർത്ഥ ആരാധന കുടികൊള്ളുന്നത്‌.ഭക്തൻ നീതിമാനായിരിക്കണം.'ഒരു വിഭാഗത്തോടുള്ള വിദ്വേഷം നിങ്ങളെ അവരോട്‌ അനീതി കാണിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ"(ഖുർ ആൻ).

അറ്റകൈ പ്രയോഗമെന്ന നിലയിൽ മാത്രമേ ഹിംസക്ക്‌ പ്രസക്തിയുള്ളൂ.ഇന്നത്തെ ജനാധിപത്യ കാലത്ത്‌ ഇതിനും മാറ്റം വരേണ്ടതുണ്ട്‌.അഹിംസാത്മക ജിഹാദ്‌ തന്നെയാണ്‌ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്‌ എന്നാണ്‌ നബിവചനങ്ങളും സൂചിപ്പിക്കുന്നത്‌.സ്വാർത്ഥ ചിന്തയെ നിയന്ത്രിച്ചു നിർത്തുന്നതാണ്‌ ഏറ്റവും വലിയ ജിഹാദ്‌.ആത്മ ശിക്ഷണവും ആത്മ സംയമനവും ജിഹാദാണ്‌.ഇങ്ങോട്ട്‌ യുദ്ധം ചെയ്യുന്നവരോട്‌ അങ്ങോട്ടും യുദ്ധം ചെയ്യാനാണ്‌ ഖുർ-ആൻ പറഞ്ഞത്‌.ഒപ്പം അതിക്രമം പാടില്ല എന്നും പറയുന്നു.നീതിയും കരുണയും വളർത്തി സമാധാനം സ്ഥാപിക്കലാണ്‌ ഓരോ മുസ്ലിമിന്റെയും കടമ.

ഉടലെടുത്ത കാലത്ത്‌ ഇസ്ലാം ഒരു പൂജാമതമായിരുന്നില്ല.സ്വകാര്യസ്വത്ത്‌ ഉടലെടുത്തിട്ടില്ലാതിരുന്ന ഗോത്ര സമൂഹത്തിൽ വ്യാപാരത്തിലൂടെ സമ്പന്നരായവർ സ്വകാര്യ സ്വത്ത്‌ കുന്നു കൂട്ടാനാണ്‌ ശ്രമിച്ചത്‌.ഇതുണ്ടാക്കിയ സാമൂഹ്യപ്രശ്നങ്ങളാണ്‌ മുഹമ്മദ്‌ നബിക്ക്‌ പരിഹരിക്കാനുണ്ടായിരുന്നത്‌.ഖുർ-ആനിൽ സമ്പത്ത്‌ കുന്നു കൂട്ടി വെക്കുന്നവർക്കെതിരെ ശക്തമായ താക്കീതുണ്ട്‌.

ഖുർ-ആൻ ഉയർത്തിപ്പിടിക്കുന്നത്‌ വിശ്വമാനവികതയാണ്‌.ജാതി,മതം,വർഗ്ഗം,ഭാഷ,ഗോത്രം എല്ലാം തിരിച്ചറിയപ്പെടാൻ മാത്രം.അതിലൊന്നും മഹത്വമില്ല.മഹത്വം സൽപ്രവൃത്തികളാലാണ്‌.അന്യരെ പരിഹസിക്കരുത്‌.അവരുടെ വിശ്വാസങ്ങളെയും ആരാധനാമൂർത്തികളെയും പരിഹസിക്കരുത്‌.ആർക്കാണ്‌ മഹത്വം എന്ന് ദൈവത്തിനേ അറിയൂ.

സാമൂഹിക അസമത്വങ്ങൾക്കും സാമ്പത്തിക അസമത്വങ്ങൾക്കും കാരണം വിശ്വമാനവികമായ കാഴ്ചപ്പാടിന്റെ അഭാവമാണ്‌.മനുഷ്യന്റെ ഏകത്വത്തിലാണ്‌ ഖുർ-ആൻ ഊന്നുന്നത്‌.ദൈവത്തിന്റെ ഏകത്വം മനുഷ്യന്റെ ഏകത്വത്തിലാണ്‌ എത്തിച്ചേരുക. സൂഫികളുടെ അദ്വൈതം ഈ ഖുർ-ആനിക സത്യത്തിൽനിന്ന് നിഷ്പന്നമായതാണ്‌.

ബഹുത്വവും മത വൈവിധ്യവുമാണ്‌ ഖുർ-ആന്റെ പ്രഖ്യാപിതനയം.നാനാത്വത്തിൽ ഏകത്വം തന്നെയാണ്‌ ഖുർ-ആന്റെ നയം എന്നു തെളിയിക്കുന്ന സൂക്തങ്ങൾ ഖുർ-ആനിൽ കാണാം.ഒരുമയിലും സഹവർത്തിത്വത്തിലും കഴിയുന്നുണ്ടോ എന്നു പരീക്ഷിക്കുകയാണ്‌ അല്ലാഹുവിന്റെ ഉദ്ദേശ്യം.

ബഹുദൈവാരാധകരുടെ ദൈവങ്ങളെപോലും പരിഹസിക്കരുത്‌.അവരുടെ മേൽ ബലപ്രയോഗം പാടില്ല.അല്ലാഹുവിന്റെ ഹിതപ്രകാരം തന്നെയാണ്‌ അതും നടക്കുന്നത്‌.അവരെ അങ്ങനെ തോന്നിപ്പിക്കുന്നതും അല്ലാഹുവാണ്‌.അതുകൊണ്ട്‌ അവയെ ആക്ഷേപിക്കുകയോ അവരുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയോ ചെയ്യേണ്ടതില്ലെന്ന് ഖുർ-ആൻ അസന്നിഗ്ധമായി പറയുന്നു.

ദീനും ശരീ-അത്തും ഒന്നല്ല.ദീൻ ആത്മീയ സത്യങ്ങളുടെ സ്ഥായിയായ സത്തയാണ്‌.അത്‌ സ്ഥിരപ്പെടുത്താനാണ്‌ അല്ലാഹു മുഹമ്മദ്നബിക്ക്‌ ഖുർ-ആൻ വെളിപ്പെടുത്തിക്കൊടുത്തത്‌.സർവ്വമതങ്ങളുടെയും അടിസ്ഥാന മൂല്യങ്ങളെയാണു ദീൻ പ്രതിനിധാനം ചെയ്യുന്നത്‌.എന്നാൽ ഓരോ സമൂഹത്തിന്റെയും സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങൾക്കൊത്ത്‌ സദാചാര ജീവിതം നയിക്കാനുള്ള ശ്രമങ്ങളുടെ പ്രതിഫലനമാണു ശരീ-അത്ത്‌.(ശ്രുതിയും സ്മൃതിയും പോലെ-സന്ദേഹി)

മാറ്റങ്ങളോറ്റും നവീകരണത്തോടും ഖുർ-ആനുള്ള നിലപാട്‌ ഉദാരവും ക്രിയാത്മകവുമാണ്‌.കാലോചിതമായ മാറ്റങ്ങൽ ഇണക്കിച്ചേർക്കുന്നതിനാണ്‌ ഇജ്തിഹാദ്‌.ഇത്‌ കൊട്ടിയടക്കപ്പേടാൻ കാരണം പുരോഹിതന്മാരോ ഉലമാക്കളോ മാത്രമല്ല.ബാഹ്യമായ കാരണങ്ങളും ഉണ്ട്‌.സാമൂഹ്യ-രാഷ്ട്രീയ കാരണങ്ങളാണത്‌.

ഇസ്ലാമിൽ പരിഷ്കരണങ്ങളോടുള്ള എതിർപ്പിനെ ഈ പശ്ചാത്തലത്തിലാണ്‌ വിശകലം ചെയ്യേണ്ടത്‌.മുസ്ലിം സമൂഹം ഏകജാതീയമല്ല.വൈജാത്യങ്ങൾ അതിനകത്തും ഉണ്ട്‌.അതുകൊണ്ടു തന്നെ പരിഷ്കരണ ശ്രമങ്ങളോട്‌ പല രീതിയിലുള്ള പ്രതികരണം സ്വാഭാവികം മാത്രം.
തുടരും......