Thursday 1 April 2010

'ഇസ്ലാം ഒരു പുനർവ്വായന

ഇസ്ലാമിലെ വിമോചന ദൈവശാസ്ത്രത്തിന്റെ വക്താവായി അറിയപ്പെടുന്ന ഡോ.അസ്ഗർ അലി എഞ്ചിനീയറുടെ മലയാളത്തിലേക്ക്‌ വിവർത്തനം ചെയ്യപ്പെട്ട ഒരു പുസ്തകത്തെ പരിചയപ്പെടുത്തുകയാണ്‌ ഈ പോസ്റ്റിൽ.'ഇസ്ലാം ഒരു പുനർവ്വായന".വിവർത്തകൻ:എം എ കാരപ്പഞ്ചേരി.പ്രസാധനം:തൃശൂർ കറന്റ്‌ ബുക്സ്‌.

പത്ത്‌ അധ്യായങ്ങളുള്ള ഈ പുസ്തകത്തിന്റെ ഓരോ അധ്യായത്തെയും പരിചയപ്പെടുത്താം.ഒന്നാമധ്യായത്തെ മാത്രം ഇപ്പോൾ പരാമർശ്ശിക്കാം.ഇത്‌ പുസ്തകത്തിന്‌ ഒരാമുഖമായാണ്‌ എഴുതിയിട്ടുള്ളത്‌.ലളിതവും സുതാര്യവും യുക്തിഭദ്രവുമാണ്‌ എഞ്ചിനീയറുടെ പ്രതിപാദന ശൈലി.ഓരോ പോസ്റ്റിലുമുള്ള അവ്യക്തതകൾ വായനക്കാർ ചൂണ്ടിക്കാണിച്ചാൽ പുഷകത്തിന്റെ പരിധിയിൽ നിന്നു കൊണ്ട്‌ വ്യക്തമാക്കിത്തരാൻ ശ്രമിക്കാം.
ഇസ്ലാമിൽ എല്ലാത്തിനും പരിഹാരമുണ്ട്‌ എന്ന രാഷ്ട്രീയ ഇസ്ലാമിസ്റ്റുകളുടെ അവകാശവദങ്ങൾക്കപ്പുറത്തുള്ള മൂർത്തമായ മതപ്രയോഗത്തിന്റെ സാധ്യതകളാണ്‌ ഈ പുസ്തകത്തിലൂടെ തെളിഞ്ഞുവരുന്നത്‌.

ഇസ്ലാമിന്റെ പുനർവ്വായന

സെമിറ്റിക്‌ മതങ്ങൾ(ജൂത,ക്രൈസ്തവ,ഇസ്ലാം മതങ്ങൾ) കർക്കശവും മാറ്റങ്ങൾക്ക്‌ വഴങ്ങാത്തവയുമാണെന്നും എന്നാൽ ഇന്ത്യൻ മതങ്ങൾ(ബുദ്ധ,ജൈന,ഹിന്ദുമതങ്ങൾ)പുനശ്ചിന്തനത്തിനും നവീകരണത്തിനും സന്നദ്ധമാണെന്നുമുള്ള പൊതുധാരണ അർദ്ധ സത്യം മാത്രമാണെന്ന് എഞ്ചിനീയർ പറയുന്നു.

മതസിദ്ധാന്തങ്ങൾ കർക്കശമാകുന്നത്‌ മനുഷ്യപ്രകൃതി നിമിത്തമാണ്‌.രക്ഷാബോധം നൽകുന്നു എന്നതു കൊണ്ടാണത്‌.ചോദ്യം ചെയ്യാൻ പാടില്ലാത്ത യാതൊന്നും അവതരിപ്പിക്കാത്ത ബുദ്ധമതം പോലും പിൽക്കാലത്ത്‌ സിദ്ധാന്തീകരണത്തിനു വിധേയമായി.മനശ്ശാസ്ത്രപരമായ ഒരാവശ്യമാണിത്‌. ഒരു ശരാശരി മനുഷ്യനു വേണ്ടതു സത്യമല്ല,തീർച്ചയാണ്‌.എന്നാൽ മഹാമനസ്സുകൾ സത്യം മാത്രം തേടിയവരാണ്‌.തീർച്ചയായ ഒരു വിശ്വാസപ്രമാണത്തിനോ സിദ്ധാന്തത്തിനോ ഒരു തത്വ ജ്ഞാനിയുടെ പക്കൽ ഒരു പ്രസക്തിയുമില്ല.

നേരെ മറിച്ച്‌ പ്രവാചകന്മാർക്കും ദിവ്യ പുരുഷന്മാർക്കും താൽപര്യം പ്രയോഗത്തിലും പ്രവർത്തനത്തിലുമാണ്‌.അവരുടെ ശ്രോതാക്കൾ സാമാന്യ ജനങ്ങളാണ്‌.ബുദ്ധിജീവികളും തത്വജ്ഞാനികളുമല്ല.അവർ പഴയതിനെ ചോദ്യം ചെയ്യുമെങ്കിലും അവരുടെ പുതിയ വിശ്വാസത്തിലും സന്ദേഹത്തിനോ അവിശ്വാസത്തിനോ സ്ഥാനമില്ല. ഏതൊരു പ്രവർത്തിക്കും അൽപം വിശ്വാസം ആവശ്യമാണ്‌.വിശ്വാസം തീർച്ച നൽകുന്നു.തീർച്ച പ്രവർത്തനത്തിന്‌ ഉത്സാഹവും നൽകുന്നു.

ഏത്‌ പ്രവാചകനും പൂർവ്വസ്ഥിതിയുടെ വിധ്വംസകനും പുതിയ നീതിശാസ്ത്രത്തിന്റെ ശിൽപിയുമാണ്‌.ദൈവിക സുവിശേഷം ഒരു ശാസ്ത്രീയ സത്യമല്ല.ദൈവം വെളിപ്പെടുത്തുന്ന വിശേഷമാന്‌.അഥവാ പ്രവാചകന്മാർ അന്തർജ്ജ്ഞ്ഞാനേന ആർജ്ജിക്കുന്ന മൂല്യങ്ങൾ.ഇതിന്മേലാണ്‌ പുതിയ സമൂഹം കെട്ടിപ്പടുക്കേണ്ടത്‌.വിശ്വാസത്തിന്‌ യുക്തിവിചാരത്തിന്റെയും സുതാര്യ ന്യായങ്ങളുടെയും അടിത്തറ ഉണ്ടായിരിക്കണമെന്നു ഖുർ-ആന്‌ നിർബന്ധമുണ്ട്‌.അന്ധമായ പിന്തുടരൽ(തഖ്‌ ലീദ്‌)ഖുർ-ആൻ വിലക്കുന്നു.

വിശ്വാസത്തിന്റെ ആത്മഭാവം സമാധാനമാണ്‌,നീതിയാണ്‌.ഹിംസയുടെ മൂലകാരണം സമ്പത്തിന്റെ കേന്ദ്രീകരണവും അധികാരമോഹവുമാണ്‌.മധ്യകാല ഇസ്ലാമിലെ ഹിംസക്കും കാരണം ഇതാണ്‌.വിശ്വാസമല്ല.

ജിഹാദ്‌ അവിശ്വാസിക്കെതിരെയുള്ളതല്ല.മർദ്ദകനും ചൂഷകനും എതിരെയുള്ളതാണ്‌. ആരാധന ദൈവിക ഗുണങ്ങളെ സ്വാംശീകരിക്കലാണ്‌.ചൂഷണത്തിനും മർദ്ദനത്തിനുമെതിരെയുള്ള പോരാട്ടത്തിലാണ്‌ യഥാർത്ഥ ആരാധന കുടികൊള്ളുന്നത്‌.ഭക്തൻ നീതിമാനായിരിക്കണം.'ഒരു വിഭാഗത്തോടുള്ള വിദ്വേഷം നിങ്ങളെ അവരോട്‌ അനീതി കാണിക്കാൻ പ്രേരിപ്പിക്കാതിരിക്കട്ടെ"(ഖുർ ആൻ).

അറ്റകൈ പ്രയോഗമെന്ന നിലയിൽ മാത്രമേ ഹിംസക്ക്‌ പ്രസക്തിയുള്ളൂ.ഇന്നത്തെ ജനാധിപത്യ കാലത്ത്‌ ഇതിനും മാറ്റം വരേണ്ടതുണ്ട്‌.അഹിംസാത്മക ജിഹാദ്‌ തന്നെയാണ്‌ ഏറ്റവും ശ്രേഷ്ഠമായ ജിഹാദ്‌ എന്നാണ്‌ നബിവചനങ്ങളും സൂചിപ്പിക്കുന്നത്‌.സ്വാർത്ഥ ചിന്തയെ നിയന്ത്രിച്ചു നിർത്തുന്നതാണ്‌ ഏറ്റവും വലിയ ജിഹാദ്‌.ആത്മ ശിക്ഷണവും ആത്മ സംയമനവും ജിഹാദാണ്‌.ഇങ്ങോട്ട്‌ യുദ്ധം ചെയ്യുന്നവരോട്‌ അങ്ങോട്ടും യുദ്ധം ചെയ്യാനാണ്‌ ഖുർ-ആൻ പറഞ്ഞത്‌.ഒപ്പം അതിക്രമം പാടില്ല എന്നും പറയുന്നു.നീതിയും കരുണയും വളർത്തി സമാധാനം സ്ഥാപിക്കലാണ്‌ ഓരോ മുസ്ലിമിന്റെയും കടമ.

ഉടലെടുത്ത കാലത്ത്‌ ഇസ്ലാം ഒരു പൂജാമതമായിരുന്നില്ല.സ്വകാര്യസ്വത്ത്‌ ഉടലെടുത്തിട്ടില്ലാതിരുന്ന ഗോത്ര സമൂഹത്തിൽ വ്യാപാരത്തിലൂടെ സമ്പന്നരായവർ സ്വകാര്യ സ്വത്ത്‌ കുന്നു കൂട്ടാനാണ്‌ ശ്രമിച്ചത്‌.ഇതുണ്ടാക്കിയ സാമൂഹ്യപ്രശ്നങ്ങളാണ്‌ മുഹമ്മദ്‌ നബിക്ക്‌ പരിഹരിക്കാനുണ്ടായിരുന്നത്‌.ഖുർ-ആനിൽ സമ്പത്ത്‌ കുന്നു കൂട്ടി വെക്കുന്നവർക്കെതിരെ ശക്തമായ താക്കീതുണ്ട്‌.

ഖുർ-ആൻ ഉയർത്തിപ്പിടിക്കുന്നത്‌ വിശ്വമാനവികതയാണ്‌.ജാതി,മതം,വർഗ്ഗം,ഭാഷ,ഗോത്രം എല്ലാം തിരിച്ചറിയപ്പെടാൻ മാത്രം.അതിലൊന്നും മഹത്വമില്ല.മഹത്വം സൽപ്രവൃത്തികളാലാണ്‌.അന്യരെ പരിഹസിക്കരുത്‌.അവരുടെ വിശ്വാസങ്ങളെയും ആരാധനാമൂർത്തികളെയും പരിഹസിക്കരുത്‌.ആർക്കാണ്‌ മഹത്വം എന്ന് ദൈവത്തിനേ അറിയൂ.

സാമൂഹിക അസമത്വങ്ങൾക്കും സാമ്പത്തിക അസമത്വങ്ങൾക്കും കാരണം വിശ്വമാനവികമായ കാഴ്ചപ്പാടിന്റെ അഭാവമാണ്‌.മനുഷ്യന്റെ ഏകത്വത്തിലാണ്‌ ഖുർ-ആൻ ഊന്നുന്നത്‌.ദൈവത്തിന്റെ ഏകത്വം മനുഷ്യന്റെ ഏകത്വത്തിലാണ്‌ എത്തിച്ചേരുക. സൂഫികളുടെ അദ്വൈതം ഈ ഖുർ-ആനിക സത്യത്തിൽനിന്ന് നിഷ്പന്നമായതാണ്‌.

ബഹുത്വവും മത വൈവിധ്യവുമാണ്‌ ഖുർ-ആന്റെ പ്രഖ്യാപിതനയം.നാനാത്വത്തിൽ ഏകത്വം തന്നെയാണ്‌ ഖുർ-ആന്റെ നയം എന്നു തെളിയിക്കുന്ന സൂക്തങ്ങൾ ഖുർ-ആനിൽ കാണാം.ഒരുമയിലും സഹവർത്തിത്വത്തിലും കഴിയുന്നുണ്ടോ എന്നു പരീക്ഷിക്കുകയാണ്‌ അല്ലാഹുവിന്റെ ഉദ്ദേശ്യം.

ബഹുദൈവാരാധകരുടെ ദൈവങ്ങളെപോലും പരിഹസിക്കരുത്‌.അവരുടെ മേൽ ബലപ്രയോഗം പാടില്ല.അല്ലാഹുവിന്റെ ഹിതപ്രകാരം തന്നെയാണ്‌ അതും നടക്കുന്നത്‌.അവരെ അങ്ങനെ തോന്നിപ്പിക്കുന്നതും അല്ലാഹുവാണ്‌.അതുകൊണ്ട്‌ അവയെ ആക്ഷേപിക്കുകയോ അവരുടെ ഉത്തരവാദിത്തം സ്വയം ഏറ്റെടുക്കുകയോ ചെയ്യേണ്ടതില്ലെന്ന് ഖുർ-ആൻ അസന്നിഗ്ധമായി പറയുന്നു.

ദീനും ശരീ-അത്തും ഒന്നല്ല.ദീൻ ആത്മീയ സത്യങ്ങളുടെ സ്ഥായിയായ സത്തയാണ്‌.അത്‌ സ്ഥിരപ്പെടുത്താനാണ്‌ അല്ലാഹു മുഹമ്മദ്നബിക്ക്‌ ഖുർ-ആൻ വെളിപ്പെടുത്തിക്കൊടുത്തത്‌.സർവ്വമതങ്ങളുടെയും അടിസ്ഥാന മൂല്യങ്ങളെയാണു ദീൻ പ്രതിനിധാനം ചെയ്യുന്നത്‌.എന്നാൽ ഓരോ സമൂഹത്തിന്റെയും സാമൂഹിക-സാംസ്കാരിക സാഹചര്യങ്ങൾക്കൊത്ത്‌ സദാചാര ജീവിതം നയിക്കാനുള്ള ശ്രമങ്ങളുടെ പ്രതിഫലനമാണു ശരീ-അത്ത്‌.(ശ്രുതിയും സ്മൃതിയും പോലെ-സന്ദേഹി)

മാറ്റങ്ങളോറ്റും നവീകരണത്തോടും ഖുർ-ആനുള്ള നിലപാട്‌ ഉദാരവും ക്രിയാത്മകവുമാണ്‌.കാലോചിതമായ മാറ്റങ്ങൽ ഇണക്കിച്ചേർക്കുന്നതിനാണ്‌ ഇജ്തിഹാദ്‌.ഇത്‌ കൊട്ടിയടക്കപ്പേടാൻ കാരണം പുരോഹിതന്മാരോ ഉലമാക്കളോ മാത്രമല്ല.ബാഹ്യമായ കാരണങ്ങളും ഉണ്ട്‌.സാമൂഹ്യ-രാഷ്ട്രീയ കാരണങ്ങളാണത്‌.

ഇസ്ലാമിൽ പരിഷ്കരണങ്ങളോടുള്ള എതിർപ്പിനെ ഈ പശ്ചാത്തലത്തിലാണ്‌ വിശകലം ചെയ്യേണ്ടത്‌.മുസ്ലിം സമൂഹം ഏകജാതീയമല്ല.വൈജാത്യങ്ങൾ അതിനകത്തും ഉണ്ട്‌.അതുകൊണ്ടു തന്നെ പരിഷ്കരണ ശ്രമങ്ങളോട്‌ പല രീതിയിലുള്ള പ്രതികരണം സ്വാഭാവികം മാത്രം.
തുടരും......

1 comment:

  1. "സന്ദേഹിയുടെ ചില പോസ്റ്റുകളോടുള്ള അതൃപ്തി മറ്റുചില പോസ്റ്റുകളെ തള്ളിക്കളയുവാൻ നിങ്ങളെ പ്രേരിപ്പിക്കാതിരിക്കട്ടെ ! "

    അസ്ഗർ അലി എഞ്ജിനീയറെ പരിചയപ്പെടുത്തുന്നതിന് വളരെ നന്ദി.

    ഇസ്ലാമിൽ നവീകരണപ്രവർത്തനങ്ങൾ സാധ്യമാണെന്നും, ഗവേഷണങ്ങൾ വഴി ഇസ്ലാമിനെ അതാത് കാലത്തേക്കുവേണ്ടി രൂപപ്പെടുത്തിയെടുക്കുകയാണ് മുജദ്ദിദുകളായ പണ്ഡിതന്മാരുടെ കടമയെന്നും മനസ്സിലാക്കുവാനെങ്കിലും താങ്കളുടെ പോസ്റ്റുകൾ ഉപകരിക്കും. പക്ഷേ ദീനിൽനിന്ന് (മതത്തിന്റെ ആത്മാവിൽ നിന്ന്) വഴിതിരിഞ്ഞുപോകുന്ന തരം ‘പുരോഗമന‘പ്രവർത്തനങ്ങളെ നേരിടേണ്ടതുണ്ട്. ‘എല്ലാം നേടിയിട്ടും ആത്മാവ് നഷ്ടപ്പെട്ടിട്ട് എന്തു ഫലം?’. ഇസ്ലാം ആഗ്രഹിക്കുന്നത് അടിസ്ഥാന മൂല്യങ്ങളുടെ ഇളക്കി മാറ്റലല്ല. മറിച്ച് വിശദാംശങ്ങളിലെ പുനർനിർണ്ണയം മാത്രമാണ്.

    ഇത്തരം ആശയങ്ങളെ വളരെ ഫലപ്രദമായ രീതിയിൽ പൊതുജനങ്ങളിലെത്തിക്കുകയും ഇസ്ലാമിന്റെ പുതുക്കൽ പ്രക്രിയയിൽ വളരെ ക്രിയാത്മകമായി പങ്കെടുക്കുകയും ചെയ്യുന്ന പ്രസ്ഥാനം ഇന്ന് ഇന്ത്യയിൽ ജമാ‌അത്തെ ഇസ്ലാമി മാത്രമേ ഉള്ളൂ. മറ്റു സഘടനകൾക്ക് ‘ഇജ്തിഹാദ്‘ ഇനിയും നിഘണ്ടുവിലില്ലാത്ത പദമത്രേ. എന്നിട്ടും സന്ദേഹി ജമാ‌അത്തിനെ അംഗീകരിക്കാത്തത് പല വിഷയങ്ങളിലും മതത്തിന്റെ ‘ആത്മാവ് നഷ്ടപ്പെടുത്തിക്കൊണ്ടുള്ള അൾട്രാമോഡേണിസത്തെ‘ ജമാ‌അത്ത് അംഗീകരിക്കാത്തതിനാലാവും. ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടി വിഷയത്തെ വഴിതിരിച്ചു വിടുന്നില്ല.

    തിരിച്ചു വരവിന് ആശംസകൾ!!

    ReplyDelete